Saturday, March 10, 2012

ശ്വാനജന്മം!


(ഇത് കവിത ഒന്നുമല്ല;എനിക്ക് പറയാനുള്ളത് ഗദ്യത്തില്‍ പറഞ്ഞെന്നു മാത്രം;ക്ഷമിക്കുക)

ശ്വാനജന്മം  

ശെല്‍വരാജന്മാര്‍ പിറക്കുന്നു പൂജ്യമായ്‌
സംപൂജ്യരായ്‌ തീര്‍ത്ത്‌ പാര്‍ട്ടി വളര്‍ത്തുന്നു
ഒന്നുമില്ലായ്മയില്‍ നിന്നവര്‍ മേലോട്ട്
തിന്നു മുടിച്ചു വളര്‍ന്നു പന്തലിക്കുന്നു
പാര്ട്ടിയെക്കാളും വലുതായിയെന്നവര്‍
ചിന്തിച്ചു കൂട്ടിയപസ്വരം കൂട്ടുന്നു
പെറ്റമ്മ പോരെന്നു തോന്നും ചിലര്‍ക്കപ്പോള്‍
തന്തയാരെന്നുമറിയില്ലവര്‍ക്കപ്പോള്‍  
തന്തയോരാരെടാ, നീയെന്നു ഭല്‍സിച്ചു
തള്ളതന്‍ ചാരിത്ര്യ ശുദ്ധിയെ ശങ്കിച്ചു
പോകവേ കവലയില്‍ കാണുന്ന കങ്കാണിയെ
അച്ഛനെന്നോതി പുണര്‍ന്നു നമിക്കുന്നു   
പിന്നെ പരാതിതന്‍ ഭാണ്ഡമഴിക്കുന്നു
അമ്മ തരുന്നില്ല ചോറെനിക്ക്
ശണ്ഠയാണെപ്പോഴുമച്ഛനുമമ്മയും
സ്വൈര്യമെനിക്കില്ല വീട്ടിലൊരിക്കലും
അച്ഛനസൂയയാണമ്മക്കസൂയ
മക്കള്‍ക്കുയര്ച്ചയില്‍ കണ്ണ് തള്ളുന്നവര്‍
വേണമെനിക്കിനി സ്വൈര്യ, മുറങ്ങണം
പോരട്ടെ ഞാനെന്‍റെ പുതിയ പിതാവേ?
അപ്പോഴാ വാഗ്ദാന കെട്ടഴിക്കുന്നു
അഞ്ചരകോടിയും, മന്ത്രിക്കസേരയും
മദിര, മദിരാക്ഷി, ഭോജന ഭോഗവും
അന്തിയുറങ്ങീടുവാന്‍ മന്ത്രിമന്ദിരങ്ങളും
അതുകേട്ട് വിഭ്രാന്തികൂടിയവന്‍ ചൊല്ലി
ഞാനെത്ര കേമന്‍, വിലയെത്ര കോടികള്‍!
ഞാനിത്ര വൈകിയോ, എന്തിത്ര വൈകുവാന്‍!   
അതുമതിയെന്നവന്‍ കൊതിപൂണ്ടു നില്‍ക്കവേ
പഴയ സഖാക്കള്‍ കാര്‍ക്കിച്ചു തുപ്പുന്നു
കമ്പോള വസ്തുവായ്‌, കഴുതയായി കുതിരയായ്‌
എന്നിട്ട് മേനി നടിക്കുന്നു, ഞാനെത്ര കേമന്‍!
ഇല്ല പൊറുക്കില്ല ഞങ്ങള്‍ നിന്‍ ചെയ്തികള്‍
നെഞ്ചിന്‍റെ ഉള്ളിലെ ശബ്ദം നിലക്കിലും
നെഞ്ചോടു ചേര്‍ക്കുമീ പാര്‍ട്ടിയെ നിശ്ചയം
ഇല്ല ചതിക്കില്ല പ്രാണനായ്‌ സ്നേഹിക്കും
ചെങ്കൊടി വില്‍ക്കുവാന്‍ പോകില്ലൊരിക്കലും
ശ്വേതവര്‍ണത്തിന്‍ വിലയറിയാത്തൊരു
ശ്വാനജന്മം ശവംതീനി നീ വഴി മാറു
ശത്രുതന്‍ പൃഷ്ഠവും ചുംബിച്ചു നീ
ശിഷ്ടകാലം കഴിച്ചീടുക ശ്വാനനായ്‌
പോകട്ടെ ഞങ്ങളീ പാതയില്‍ ഒരുപാടു
ദൂരം നടക്കണം ലക്ഷ്യത്തിലെത്താന്‍!  
തളരില്ല, പിളരില്ല, താഴ്ന്നു കൊടുക്കില്ല
തലയെടുത്തീടിലും തോറ്റുകൊടുക്കില്ല!
  

Friday, March 9, 2012

ആയറാം, ഗായറാം രാഷ്ട്രീയം: ആരാണ് പ്രതിരോധത്തില്‍?

വലതു പക്ഷവും, മാധ്യമ സിണ്ടിക്കേട്ടും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയാണ് ശെല്‍വന്‍റെ രാജിയില്‍ കലാശിച്ചത് എന്നതിന് ഉത്തമ ഉദാഹരണമാണ് മാധ്യമങ്ങളുടെ "പിറവത്ത് ഇടത് പക്ഷം പ്രതിരോധത്തില്‍" എന്ന വാര്‍ത്തയില്‍ നിന്നും വായിച്ചെടുക്കാവുന്നത്.

"ഇടത് പക്ഷത്തിന് ഒരു എം.എല്‍.എ ജയിച്ചിട്ടു ഇടത് പക്ഷത്തു നില്‍ക്കുമോ എന്നതിന് എന്താണ് ഉറപ്പ്‌? പിന്നെ എന്തിനു ജയിപ്പിക്കണം" എന്ന് ജനങ്ങള്‍ ചോദിക്കും എന്നാണു മാധ്യമങ്ങള്‍ യു.ഡി.എഫിന് വേണ്ടി ചോദിക്കുന്നത്. അതിനര്‍ത്ഥം, അങ്ങിനെ ഒരു ചോദ്യം ഈ സിണ്ടിക്കേറ്റു ആദ്യമായി നിര്‍മിക്കുന്നു; അതനുസരിച്ച് തിരക്കഥ രചിക്കുന്നു എന്നല്ലേ മനസിലാക്കേണ്ടത്? അല്ലെങ്കില്‍, ശെല്‍വന്‍റെ രാജിയില്‍ ജനങ്ങള്‍ ഇങ്ങിനെ ഒരു ചോദ്യം ചോദിക്കുമോ? 

ജനങ്ങള്‍ ഇങ്ങിനെ ചോദിക്കണം എന്ന് ഇവര്‍ കല്‍പ്പിക്കുകയല്ലേ? ഇപ്പോള്‍ ശരിക്കും പ്രതിരോധത്തില്‍ ആയത് യു.ഡി.എഫു അല്ലെ? ഇങ്ങിനെ കുതിരക്കച്ചവടം നടത്തുന്ന ഒരു മുന്നണിക്ക് വോട്ടു ചെയ്യണോ എന്നാവില്ലേ ജനം ചോദിക്കുക? അതുമല്ല, ശെല്‍വന് മന്ത്രിസ്ഥാനം വാഗ്ദാനം നല്‍കിയ സ്ഥിതിക്ക് അനൂപ് തഴയപ്പെടും എന്ന് ഉറപ്പല്ലേ? മന്ത്രിയാക്കാം എന്ന് ആര്യാടനും, മുഖ്യനും, ചെന്നിത്തലയും, തെരഞ്ഞെടുപ്പ്‌ കമ്മീഷനും നല്‍കിയ ഉറപ്പ് നല്‍കി വഞ്ചിക്കുന്നതില്‍ പിറവത്തുകാര്‍ സന്തോഷിക്കുമോ?

മാത്രമല്ല, മന്ത്രിക്കുപ്പായവും തുന്നി അലി നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. ഇനി അലിയും തഴയപ്പെടും എന്ന് ഉറപ്പല്ലേ? അലിക്കും, ലീഗിനും കൊടുത്ത വാക്കും തെറ്റിക്കും എന്ന് ഉറപ്പല്ലേ? വിശ്വാസ വഞ്ചന നടത്തുന്ന യു.ഡി.എഫിന് വോട്ടു ചെയ്യണോ എന്ന് ജനങ്ങള്‍ ചോദിക്കില്ലേ? ഈ ചോദ്യങ്ങള്‍ ഒന്നും കാണാതെ, 'എല്‍.ഡി.എഫു പ്രതിരോധത്തില്‍' എന്ന് പ്രചരിപ്പിക്കുന്നതിന്റെ പൊരുള്‍ എന്താണ്? ആരാണിവിടെ പ്രതിരോധത്തില്‍?

ഇവിടെ ലീഗും ഇടയുകയല്ലേ? അതുകൊണ്ടാണല്ലോ, "രാജി സിപിഎം ന്‍റെ ആഭ്യന്തര കാര്യം" എന്ന് പറഞ്ഞു കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞു മാറിയത്? സിപിഎം നെ അടിക്കാന്‍ കിട്ടുന്ന ഏതു വടിയും ഉപയോഗിക്കുന്ന കുഞ്ഞാലിക്കുട്ടിയെ ആണോ ഇന്നലെ കണ്ടത്? അതിനര്‍ത്ഥം, "എന്തും കൊടുത്തോ,മന്ത്രി സ്ഥാനം കൊടുക്കരുത്, അത് ഞങ്ങള്‍ക്ക് വാക്ക് തന്നതാണ്" എന്ന ലീഗിന്‍റെ വാദം ഉമ്മന്‍ചാണ്ടി ചെവിക്കൊണ്ടില്ല എന്നല്ലേ കുഞ്ഞാലിക്കുട്ടിയുടെ നീരസത്തിന്റെ അര്‍ത്ഥം?

അപ്പോള്‍, ആരാണ് യഥാര്‍ത്ഥത്തില്‍ പ്രതിരോധത്തില്‍ ആയത്? ഇതൊന്നും, കാണാതെ, 'സിപിഎം പ്രതിരോധത്തില്‍' 'സിപിഎം ഞെട്ടി' എന്നൊക്കെ  യു.ഡി.എഫും, മാധ്യമങ്ങളും ഇലക്ഷന്‍ കഴിയും വരെ പാടിക്കൊണ്ടിരിക്കും. അതിനു വേണ്ടി അവര്‍ രചിച്ച മുദ്രാവാക്യമാണിത്. പക്ഷെ, പിറവത്തെ വോട്ടര്‍മാര്‍ അത് വിശ്വസിക്കുമോ എന്നതാണ് പ്രശ്നം! ഈ മുദ്രാവാക്യവും തിരക്കഥയും പിറവത്തെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഉപ്പ് തൊടാതെ വിഴുങ്ങുമോ? 'ആയ റാം, ഗയ റാം' രാഷ്ട്രീയം കേരളത്തില്‍ നടപ്പാക്കിയ ഉമ്മന്‍ചാണ്ടിക്ക് അവര്‍ മാപ്പ് നല്‍കുമോ? ഈ രാഷ്ട്രീയ ദുരാചാരം ജനങ്ങള്‍ പൊറുക്കുമോ?  ആരാണ് പ്രതിരോധത്തില്‍? 

ശെല്‍വരാജന്മാരുടെ രാഷ്ട്രീയം!

ശെല്‍വരാജിന്‍റെ രാജിയുടെ രാഷ്ട്രീയം സിപിഎം ശരിക്കും പഠിക്കേണ്ടിയിരിക്കുന്നു. പാര്‍ട്ടിയിലെ വിഭാഗീയത എന്ന ഓലപ്പാമ്പിനെ പിടിക്കാന്‍ വടിയും വെളിച്ചവുമായി നടക്കുന്നവര്‍, ഒരു ബൂഷ്വാ സമൂഹത്തില്‍ വളരുന്ന പാര്‍ട്ടിയില്‍ കടന്നു കൂടുന്ന പാര്‍ലമെന്ററി വ്യാമോഹം തകര്‍ക്കാന്‍ ശക്തമായ നടപടികള്‍ എടുക്കുകയാണ്. അത് തകര്‍ന്നാല്‍ വിഭാഗീയതയും തകരും. ആദ്യം തകര്‍ക്കേണ്ടത് പാര്‍ലമെന്ററി വ്യാമോഹമാണ്!

"എന്‍റെ നെഞ്ചിന്‍ കൂട് പിളര്‍ന്നു കരളെടുത്തു കഴിക്കൂ കാപാലിക,
തൊട്ടു പോകരുതെന്റെ പാര്‍ട്ടിയെ,  നിന്‍റെ കണ്ണും, കരളും  ഞാന്‍ പറിച്ചെടുക്കും!"

എന്നാക്രോശിക്കുന്ന വിപ്ലവകാരികളുടെ പാര്‍ട്ടിയില്‍ എങ്ങിനെ യൂദാസുമാര്‍ കടന്നു കൂടുന്നു എന്ന് പാര്‍ട്ടി തിരിച്ചറിയണം. അതിനു നടപടി എടുക്കുമ്പോള്‍ ഉണ്ടാകുന്ന താല്‍ക്കാലിക നഷ്ടത്തെ കരുതി സന്ധിയുടെ ഭാഷ പാര്‍ട്ടിയെ ഇത്തരം ഘട്ടത്തില്‍ പ്രതിസന്ധിയിലേ കൊണ്ടെത്തിക്കൂ. രാഘവനില്‍ നിന്നും, ഗൌരിയമ്മയില്‍ നിന്നും, അബ്ദുല്ലക്കുട്ടിയില്‍ നിന്നും, സിന്ധുവില്‍ നിന്നും മറ്റനേകം കുതികാല്‍ വെട്ടികളില്‍ നിന്നും പാഠം പഠിക്കുന്നില്ല എങ്കില്‍ പാര്‍ട്ടിയുടെ വിശകലന തന്ത്രത്തില്‍ എവിടെയോ പാളിച്ചകള്‍ പറ്റുന്നുണ്ട്.

സഖാക്കള്‍ തെറി വിളിക്കും എങ്കിലും പറയാതിരിക്കാന്‍ കഴിയുന്നില്ല. ഇനിയും തക്കം പാര്‍ത്ത് ഒട്ടേറെ പേര് പുറത്തു ചാടാന്‍ കാത്തു നില്‍പ്പുണ്ട്. അവര്‍ പുറത്തു പോകും മുന്‍പേ ചവിട്ടി പുറത്താക്കാനുള്ള ആര്‍ജവം പാര്‍ട്ടി കാണിക്കണം. എത്ര പേര്‍ സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ചരട് വലികള്‍ നടത്തി എന്നും അന്വേഷിക്കണം. വലതു പക്ഷ മാധ്യമങ്ങള്‍ സത്യം പറയുമ്പോള്‍ അവര്‍ക്കെതിരെ ആക്രോശിച്ചിട്ടു കാര്യമില്ല. കാര്യം കഴുത പറഞ്ഞാലും കേള്‍ക്കണം എന്ന് പഴഞ്ചൊല്ലുണ്ട്. സ്ഥാനമോഹികളുടെ അഭയ കേന്ദ്രം ആകരുത് പാര്‍ട്ടി. വാര്‍ഡ്‌ മെമ്പര്‍ മുതല്‍ പി.ബി അംഗം ആകാന്‍ വരെ എന്തൊക്കെ കുതന്ത്രങ്ങള്‍ ചിലര്‍ പയറ്റി എന്ന് അന്വേഷിക്കണം. ഊതി കാച്ചിയ പൊന്നുപോലെ പാര്‍ട്ടി പത്തര മാറ്റായിരിക്കാന്‍ അതീവ ജാഗ്രത വേണം. നേതാവായി കഴിഞ്ഞാല്‍ പാര്‍ട്ടി അവരെ കണ്ണടച്ചു വിശ്വാസത്തില്‍ എടുക്കുന്നു. അവര്‍ക്ക്‌ ചുറ്റും ജാഗ്രതയുടെ നിരീക്ഷണം എടുത്തു മാറ്റുന്നു. അവര്‍ എങ്ങിനെ നേതാവായി, എന്തിനു വേണ്ടി, ആര്‍ക്കു വേണ്ടി, എന്ത് കൊണ്ട് എന്നൊന്നും നോട്ടമില്ല. ഇതൊരു പൊതു അപവാദമല്ല. ചിലരുടെ കാര്യത്തിലെങ്കിലും ഇത് സത്യമാണ്. അത് കൊണ്ട് പത്തര മാറ്റുള്ള നേതാക്കള്‍ വരെ മുക്ക് പണ്ടമാണോ എന്ന് സംശയിക്കാന്‍ ഇട വരുത്തുന്നത് കഷ്ടമാണ്. എന്നാല്‍, നേതൃത്വം ആത്മ പരിശോധന നടത്തണം; ഇവരില്‍ എത്ര പേര്‍ സ്ഥാനത്തിന് വേണ്ടി തന്ത്രങ്ങള്‍ മിനഞ്ഞില്ല എന്ന് തിരിച്ചറിയണം. അത് പോലെ അത്തരം നേതാക്കളെ വിമര്‍ശിച്ചു എന്ന കുറ്റത്തിന് എത്ര ആത്മാര്‍ഥതയുള്ള ചെറിയ നേതാക്കളെ ഇവര്‍ ഒതുക്കി എന്നും തിരിച്ചറിയണം.   

വേണ്ടത്, ഇന്ന് നിലവില്‍ ഉള്ള നേതാക്കളില്‍ മാറി മാറി ഒരു ഇരുപത്തിയഞ്ചു ശതമാനം പേര്‍ക്ക് സ്ഥാനമാനങ്ങള്‍ നിഷേധിക്കട്ടെ. അപ്പോള്‍ കാണാം ചിലരുടെ തനി നിറം. പാര്‍ട്ടിയുടെ നട്ടെല്ല് എന്ന് വീമ്പിളക്കിയവര്‍  നട്ടെല്ല് വളക്കുന്നത് അപ്പോള്‍ കാണാം. ഷോര്‍ണൂരും, ഒഞ്ചിയത്തും ഒക്കെ ഇത് കണ്ടതല്ലേ?   അത് പാര്‍ട്ടിയുടെ കുഴപ്പം കൊണ്ടല്ല. അവര്‍ ജീവിക്കുന്ന സമൂഹത്തിന്‍റെ കുഴപ്പം കൊണ്ടാണ്. എന്നാല്‍, അത്തരക്കാരെ പാര്‍ട്ടിക്ക് വേണ്ട എന്ന് പറയാനുള്ള ചങ്കൂറ്റം പാര്‍ട്ടി കാണിച്ചാല്‍ അത് ഗുണമേ ചെയ്യൂ. അത് മറ്റുള്ളവര്‍ക്ക് ഒരു പാഠമാകും. തെറ്റ് ചെയ്യുന്നവരെ തിരുത്തുക എന്ന മൃദുസമീപനം ഗുണത്തെക്കാളേറെ ദോഷമേ ചെയ്യൂ. തെറ്റ് ചെയ്യുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനം ഇല്ല എന്ന സമീപനം ആണ് വേണ്ടത്.അല്ലാതെ തെറ്റ് തിരുത്താന്‍ ശ്രമിക്കുകയല്ല. എത്ര ശ്രമിച്ചാലും അവര്‍ നന്നാകില്ല. ആ ഒരു പഴുത് തെറ്റ് ചെയ്യാനുള്ള പ്രവണത കൂട്ടുകയെ ഉള്ളു. അവര്‍ പാര്‍ട്ടിയില്‍ വരുന്നത് സ്ഥാപിത താല്പ്പര്യങ്ങള്‍ക്കാണെന്നു തിരിച്ചറിയണം. അങ്ങിനെ ഒരു ശുദ്ധീകരണ പ്രക്രിയ നടത്തിയില്ലെങ്കില്‍ ഒരു ബൂര്‍ഷ്വാ പാര്‍ട്ടിയിലെ എല്ലാ ജീര്‍ണതകളും സിപിഎം ലും കടന്നു കൂടും. അതിനു വലിയ വില നല്‍കേണ്ടി വരും. അവര്‍ കൊന്നു കൂട്ടുകയും, കുഴിച്ചു മൂടുകയും ചെയ്യുന്ന യഥാര്‍ത്ഥ വിപ്ലവകാരികളുടെ ജീവന്റെ വില പാര്‍ട്ടി നല്‍കേണ്ടി വരും.  


അതുപോലെ, ഉത്തരേന്ത്യന്‍ രാഷ്ട്രീയം കേരളത്തിലേക്ക് പറിച്ചു നടുന്ന ചാണ്ടിമാരെ പൊതു ജനമധ്യത്തില്‍ തുറന്നു കാണിക്കുകയും വേണം. ഈ പണം വന്നത് ഇറ്റാലിയന്‍ കപ്പല്‍ വഴിയോ, ടൂജി വഴിയോ എന്നും ജനം അറിയണം. ഉത്തരേന്ത്യയില്‍ തോറ്റു തുന്നം പാറിയ കോണ്‍ഗ്രസ്‌ ഉള്ള ഭരണം പോലും പോകുന്ന അവസ്ഥ ഒഴിവാക്കാന്‍ എന്ത് കളിച്ചു എന്നും ജനം അറിയണം. അതിനൊപ്പം സിപിഐ യുടെ വയറിളക്കവും കൂട്ടിവായിക്കണം!