Tuesday, November 1, 2011

തെറിപൂരം ബഹുദൂരം


സി.പി.എം. ഉം ഇടതുപക്ഷവും മാത്രമല്ല, കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഒന്നടങ്കം സ്നേഹിക്കുന്ന വന്ദ്യ വയോധികനായ വി.എസിനെ തെറി വിളിക്കുക വഴി മന്ത്രി ഗണേശനും, ചീഫ്‌ വിപ്പ്‌ (ചീപ്പ് വിഴുപ്പാണോ?)  പി.സി. ജോര്‍ജും ജനങ്ങളെ വെല്ലു വിളിക്കുകയാണ്. അതുപോലെ, അതിനെ നിവൃര്‍ത്തിയില്ലാതെ അപലപിച്ച മാതൃഭൂമിയും, മനോരമയും, ദീപികയും അതിലേറെ നെറികേടാണ് കാണിച്ചിരിക്കുന്നത്. മൂവരും, ഇത് വി.എസ്. അര്‍ഹിക്കുന്നതാണെന്ന് പറയാതെ പറയുകയാണ്‌. അത് വഴി ഇവര്‍ കേരളീയ സംസ്കാരത്തിനെതിരെ കൊഞ്ഞനം കുത്തുകയാണ്. വി.എസും ഇതുപോലെ അസഭ്യം പറഞ്ഞിട്ടില്ലേ എന്നാണു ചോദ്യം. പോഴന്‍, ഒരുത്തി, തള്ളച്ചി എന്നൊക്കെ വി.എസും വിളിച്ചില്ലേ എന്നാണ് ചോദ്യം. അതിനൊക്കെ വി.എസ് ഖേദം പ്രകടിപ്പിച്ചോ എന്ന് വിലപിക്കുന്നു. ഈ വാക്കുകളൊക്കെ കളിയായിട്ടുപോലും മലയാളത്തില്‍ ആരും ഉപയോഗിക്കാറില്ലെന്നാണ് പുതിയ കണ്ടുപിടുത്തം. ഒരു മുതുമുത്തച്ചന്‍ തികച്ചും നിരുപദ്രകരമായ ഈ പദപ്രയോഗങ്ങള്‍  നടത്തിയതും സഭ്യതയുടെ അതിര് ലംഘിച്ചുള്ള ഇന്നത്തെ വിവാദവും ഒരേ ത്രാസിലിട്ടു തൂക്കണമത്രേ. വി.എസിന് കാമാഭ്രാന്താണത്രേ. ഞരന്പുരോഗമാണത്രേ. ഈ ആഭാസം പറയാന്‍ തക്ക എന്ത് പ്രകോപനമാണ് വി.എസ് ചെയ്തത്? രാഷ്ട്രീയ പ്രതിയോഗിയായതോ? തങ്ങളെ ആരും വിമര്‍ശിക്കരുതെന്നോ?അതോ തങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് അതീതര്‍ആണെന്നോ?പഴയ മാടമ്പി സംസ്കാരത്തിന്റെ ഓര്‍മപ്പെടുത്തലോ?   മാത്രമല്ല, കഥാപാത്രങ്ങള്‍ ഉപയോഗിച്ച നികൃഷ്ടമായ വാക്കുകള്‍ ഉപയോഗിക്കേണ്ടിവന്ന സാഹചര്യത്തെ മനശാസ്ത്ര വൈദഗ്ധ്യത്തോടെ മാധ്യമങ്ങള്‍ വിശകലനം ചെയ്യുന്നു. ചുരുക്കത്തില്‍, നില്‍ക്കകള്ളിയില്ലാതെ ചെപ്പടി വിദ്യ കാണിക്കുന്ന ഈ മാധ്യമങ്ങളാണ് വി.എസിനെ നാണം കെടുത്തുന്നത്. യഥാര്‍ത്ഥത്തില്‍, യു.ഡി.എഫിനെ വെള്ള പൂശി ജനരോഷത്തില്‍ നിന്നും രക്ഷപ്പെടുത്താനുള്ള വൃഥാവ്യായാമമാണ് ഈ പത്രങ്ങള്‍ നടത്തുന്നത്? അവര്‍ പറയാതെ പറയുന്നത്, വി.എസിനെ തെറി പറഞ്ഞാല്‍ തെറ്റില്ലെന്നാണ്. ഇവിടെ ആരും ചോദിക്കില്ലെന്നാണ്. തങ്ങള്‍ പറയുന്നതേ ലോകം വിശ്വസിക്കു എന്നാണു. മറിച്ച് ഈ പ്രയോഗങ്ങള്‍ യു.ഡി.എഫിലെ ഏതെങ്കിലും  ഒരു നാലാംകിട നേതാവിനെ കുറിച്ചായിരുന്നെങ്കിലോ? എന്തായിരുക്കും പുകില്‍. ചാനല്‍ വിശാരധന്മാരും, കൂലിയെഴുത്തുകാരും പുരപ്പുറത്ത് കയറില്ലായിരുന്നോ. മാപ്പ് പറഞ്ഞതോടെ പ്രശ്നം തീര്‍ന്നത്രേ. ഇവര്‍ സത്യസന്ധരും, നീതിമാന്മാരുമായിരുന്നെന്കില്‍ ഗണേഷിനും , ജോര്‍ജിനുമെതിരെ എന്തെങ്കിലും ചെറിയ നടപടിയെങ്കിലും എടുക്കണമെന്ന് വെറുതെയെങ്കിലും പറഞ്ഞു വെക്കുമായിരുന്നു. അതിനര്‍ത്ഥം, ഇവര്‍ ജനങ്ങളെ പറ്റിക്കുകയും, പ്രതികളെ  രക്ഷപ്പെടുത്തുകയുമാണ്. കൊള്ളക്കാര്‍ കള്ളന്‍, കള്ളന്‍ എന്ന് വലിയ വായില്‍ ഒച്ചയെടുത്ത് യഥാര്‍ത്ഥ കള്ളന്മാരെ ജനക്കൂട്ടത്തില്‍ നിന്നും രക്ഷിച്ചു കൊണ്ടോടുന്നത് പോലെയാണ് ഇത്. ഈ വിദ്യ ഏറ്റു എന്ന് കരുതരുത്‌. പുറത്ത്‌ ജനം കാവലുണ്ട്.

വാളകത്ത്‌ അദ്ധ്യാപകന്‍ കള്ളവെടി വെക്കാന്‍ പോയെന്നും, വാച്ച് ആന്‍റ് വാഡിന്റെ മാറത്ത്‌ പ്രയോഗം നടത്തിയെന്നും, എ.കെ. ബാലന്‍ കീഴുജാതിക്കാരനാണെന്നും - എന്തൊക്കെയാണ്‌ മനോരമയും, മാതൃഭൂമിയും, അവരുടെ ടി.വി.ക്കാരും, യു.ഡി.എഫും രക്ഷിക്കുമെന്ന് കരുതി പറഞ്ഞു കൂട്ടിയത്‌? കൂട്ടത്തില്‍ ജോര്‍ജ്‌ ഒരു സത്യം കൂടെ പറഞ്ഞു. ലേഡി ഡോക്ടറെ താനാണ് വിളിച്ചതെന്ന്. അവിടെയാണ് തിരക്കഥ പൊളിയുന്നത്. സൂത്രധാരന്‍ ആരെന്നു പുറത്താകുന്നതും. ഒരു പാവം പെണ്‍കുട്ടിയെ ബലിയാടാക്കി രാഷ്ട്രീയ ഗൂഡാലോചന നടത്തിയ ഈ നരാധമന്മാരെ വെറുതെ വിടാനാണു മാധ്യമങ്ങള്‍ ആഹ്വാനം നല്‍കുന്നത്. ഇത്രത്തോളം തരം താഴുമെന്നറിയാതെ ഇരയായ ആ പെണ്‍കുട്ടി സ്പീക്കര്‍ക്ക് പരാതി കൊടുക്കുമ്പോള്‍ എല്ലാം പുറത്തു വരും. ഭാവിയെക്കുറിച് ഓര്‍ത്തെങ്കിലും അവര്‍ സത്യം പറയുമായിരിക്കും. അതോ ഭീഷണിയും, പ്രലോഭനങ്ങളും വരുമോ എന്നറിയില്ല. അതോടൊപ്പം മനസ്സില്‍ അല്പം നന്മ ബാക്കിയുള്ളതിനാല്‍ ചങ്ക് പൊട്ടിയ രാജേഷിനെ കളിയാക്കുകയായിരുന്നു മാധ്യമ ഭീകരര്‍. തെറ്റ്‌ ചെയ്തിട്ടില്ലെങ്കില്‍ എന്തിനു കരഞ്ഞു? അതാണ്‌ ചോദ്യം? തെറ്റ്‌ ചെയ്യുന്ന ഒരാളെക്കാളും ഒരു തെറ്റും ചെയ്യാത്ത ആള്‍ ആരോപിതനാകുമ്പോള്‍ സങ്കടപ്പെടുമെന്ന് ഈ മനശാസ്ത്ര വിശാരധന്മാര്‍ക്ക് അറിയാത്തതല്ലല്ലോ; പറയാത്തതല്ലേ? 

പിണറായിയും സഭാദ്ധ്യക്ഷനെ നികൃഷ്ടന്‍ എന്ന് വിളിച്ചില്ലേ എന്ന് ചോദിക്കുന്നു. എപ്പോഴാണ് വിളിച്ചത്? മരണപ്പെട്ട ഒരു സഖാവിന്റെ ശവമടക്കും മുന്‍പേ യു.ഡി.എഫിന് വേണ്ടി രാഷ്ടീയ ലക്ഷ്യത്തോടെ നികൃഷ്ടമായ പ്രചരണം അഴിച്ചു വിട്ടപ്പോഴല്ലേ പിണറായി ആ വാക്കുപയോഗിച്ചത്? സഭ ഒന്നടങ്കം ളോഹ മടക്കി കുത്തി തെരുവിലിറങ്ങി രാഷ്ട്രീയം കളിച്ചപ്പോള്‍ കണ്ണടക്കണമായിരിന്നോ? തങ്ങളുടെ കര്‍മമണ്ഡല ത്തിനപ്പുറം കടന്നു നികൃഷ്ട രാഷ്ട്രീയം കളിച്ചവരെ പ്രതിയോഗി എന്ത് ഓമനപ്പേരിട്ട് വിളിക്കണം?  

പല കാര്യങ്ങളും പുറംലോകം ഇനിയും അറിയേണ്ടിയിരിക്കുന്നു. എന്തുകൊണ്ടാണ് വി.എസ് കാമാഭ്രാന്തനും, ഞരന്പ് രോഗിയുമാനെന്നു പറയാന്‍ ഗണേഷിന് തോന്നിയത്‌? വല്ല തെളിവും? പുറത്ത്‌ പറയാന്‍ പറ്റാത്ത വല്ല അരമനരഹസ്യവുമുണ്ടോ? കുടുംബവുമായി ബന്ധപ്പെട്ട്? ഇത്രയൊക്കെ പറഞ്ഞിട്ട് പെട്ടെന്ന്‍ കൈ കഴുകിയത് അത് പറഞ്ഞാല്‍ ഗണേഷും നാറും എന്ന് കരുതിയാണോ? കൊയിലാണ്ടിക്കാര്‍ ഗണേഷിനെക്കുറിച്ച് പറയുന്നപോലെ വല്ലതും? പറയു സാര്‍. സുരേഷ് ഗോപി സ്റ്റൈലില്‍. അതോ പറഞ്ഞാല്‍ ഗണേഷിന് തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുവോ? എങ്കിലും പറ. ഇത്രയൊക്കെ നാറിയില്ലേ, ഇതില്‍ കൂടുതല്‍ എന്ത് നാറാന്‍? ഞങ്ങളൊക്കെ ആരാധിക്കുന്ന വി.എസിന്റെ തനിനിറം ഞങ്ങളും കാണട്ടെ.    

ഒരു പത്രം പറയുന്നു ജനങ്ങള്‍ക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഊണും ഉറക്കവുമില്ലാതെ പാട് പെടുന്ന ഉമ്മന്‍ ചാണ്ടിക്ക് ഈ സംഭവം ക്ഷീണമുണ്ടാക്കി എന്ന്. എന്താണാവോ ഊണും ഉറക്കവുമില്ലാതെ ഉമ്മന്‍ ചാണ്ടി ചെയ്തു കൊണ്ടിരിക്കുന്നത്? ഐസ് ക്രീം കേസിലെ അന്വേഷനോദ്യോഗസ്തരെ ഒന്നടങ്കം സ്ഥലം മാറ്റിയതോ? പാമോലിന്‍ കേസ്‌ അട്ടിമറിക്കാന്‍ ജഡ്ജിയെ ഓടിച്ചതോ? എ.ജി.ക്കു മുകളില്‍ പാര്ശ്വവര്‍ത്തിയെ പ്രതിഷ്ടിച്ചതോ? ടായ്ടാനിയം കേസ് ഒതുക്കാന്‍ നോക്കുന്നതോ? മറ്റു മന്ത്രിമാര്‍ക്കെതിരെയുള്ള കേസുകളില്‍ വെള്ളം ചേര്‍ക്കാന്‍ നോക്കുന്നതിനോ? ബാലകൃഷ്ണ പിള്ളക്ക് ജയിലിനു പകരം പഞ്ച നക്ഷത്ര സൗകര്യം കൊടുത്തതോ? പിള്ള ഫോണ്‍ ഉപയോഗിക്കുന്നെന്ന ഐ.ജി യുടെ റിപ്പോര്‍ട്ട് മുക്കിയതോ? വാളകം കേസ്‌ അട്ടി മറിക്കുന്നതോ? ഒരു മണ്ടന്‍ വിദ്യാര്‍ഥിക്ക് സര്‍ക്കാര്‍ കോളേജില്‍ റാങ്ക് ലിസ്റ് നോക്കാതെ അഡ്മിഷന്‍ കൊടുത്തതോ?(മുഖ്യമന്തി വിചാരിച്ചാല്‍ ഏതു പ്ലസ്‌ ടു കാരനും എന്‍ജിനീയറും, ഡോക്ടറും ഒക്കെ ആകാമെന്നോ? അങ്ങിനെയാണെങ്കില്‍ എന്ട്രന്‍സ് ഒന്നും എഴുതാതെ വല്ല സ്വാശ്രയയിലും ചേര്‍ന്ന് എസ്.എഫ.ഐ ക്കാര്‍ റാഗ് ചെയ്തു എന്ന് പറഞ്ഞാല്‍ ഡോക്ടറും എന്‍ജിനീയറും ആകാമല്ലോ, ഒന്നും പഠിക്കാതെ. കൂട്ടത്തില്‍ ഒരു തമാശ കൂടെ. ഒരു പ്രാദേശിക ലീഗ് നേതാവ് പറഞ്ഞതാണ്. നിര്‍മല്‍ മാധവന് കുഞ്ഞാപ്പ ആദ്യം മലപ്പുറത്ത്‌ സീറ്റ്‌ കൊടുക്കാമെന്നു പറഞ്ഞത്, നിര്‍മല മാധവന്‍ ആണെന്ന് കരുതിയാണത്രേ. പെണ്ണല്ലേ, ന്നാ പറ്റൂലാ എന്ന്!)  സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിറതോക്കൊഴിച്ച ഒരു പോലീസുകാരനു സംരക്ഷണം കൊടുക്കുന്നതോ? മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ ഏതു പോലീസുകാരനും ആരെയും വെടിവേക്കാം എന്ന കീഴ്വഴക്കം സൃഷ്‌ടിച്ചതിനോ? റിപ്പോര്‍ട്ട് പോലും വാങ്ങാതെ കാസര്‍ക്കോട്‌ കമീഷനെ തുരത്തിയതിനോ? കേവലം ഒരു വാധ്യാരായ ഒരാളെ കോഴിക്കോട്‌ സര്‍വകലാശാലയുടെ വീസിയാക്കുംപോള്‍ കണ്ണടച്ച്, പ്രതിഷേധവും നിയമക്കുരുക്കും വന്നപ്പോള്‍ മറ്റൊരു പര്ശ്വവര്‍ത്തിയെ ആ ഉന്നത സ്ഥാനത്ത്‌ തള്ളിക്കയറ്റിയപ്പോള്‍ മിണ്ടാതിരുന്നതിനോ?കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥരെയും, പോലീസുകാരെയും, അധ്യാപകരെയും തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നതിനോ? മണല്‍ മാഫിയക്കും, ഗുണ്ടാസംഘങ്ങള്‍ക്കും നിര്‍ബാധം വിലസാന്‍ അവസരം നല്‍കുന്നതിനോ?(യു.ഡി.എഫ. അധികാരത്തില്‍ വന്നിട്ട് ഏതെങ്കിലും കുഴല്‍പ്പണക്കേസു പിടിച്ചോ? അവരൊക്കെ രാജ്യം വിട്ടോ? എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ നിത്യവും പിടുത്തമായിരുന്നല്ലോ)  സ്വാശ്രയ മാനേജുമെന്റിന് വിടുപണി ചെയ്തു കൊടുത്തതിനോ? (ഇക്കൊല്ലം ഇങ്ങനെ പോകട്ടെ, അടുത്ത കൊല്ലം അങ്ങനെ പോകട്ടെ, പിന്നീട് പോണപോലെ പോകട്ടെ എന്നാണല്ലോ ഫോര്‍മുല) പ്രൈവറ്റ്‌ സ്കൂളുകളെ കയറൂരി വിട്ടതിനോ? റിയല്‍ എസ്റെറ്റ്‌ മാഫിയയുമായും, വനം കൊള്ളക്കാരുമായും ഒത്തു കളിക്കുന്നതിനോ? ഭൂനിയമത്തില്‍ മായം ചേര്‍ക്കാന്‍ നോക്കുന്നതിനോ? ചോദിച്ചതില്‍ കൂടുതല്‍ ബസുടമകള്‍ക്ക് ആനുകൂല്യം നല്‍കിയതിനോ? കറന്റിന് സര്‍ചാര്‍ജ്‌ കൊണ്ടുവന്നതിനോ? ഭരണത്തില്‍ കയറിയ പിറ്റേന്ന് തന്നെ പവര്‍ കട്ട് അടിച്ചുഎല്പ്പിച്ചതിനോ? പെരുന്നാള്‍ ചന്തയും, ഓണച്ചന്തയും നിര്‍ത്തലാക്കിയതിനോ? ഒരു രൂപക്ക്‌ അരിയെന്നു പറഞ്ഞു പറ്റിച്ചതിനോ? അഞ്ചു വര്‍ഷം കൊണ്ട് എല്‍.ഡി.എഫ് ചിലവഴിച്ചതിന്റെ അഞ്ചിരട്ടി അഞ്ചു മാസം കൊണ്ട് മുടക്കി ദിവസേന പത്രത്തില്‍ പരസ്യം നല്‍കി പെട്ടിക്കട ഉല്‍ഘാടനം പോലും  കോടികള്‍ ധൂര്‍ത്തടിച്ച് മാമാങ്കമാക്കുന്നതിനോ? എട്ടു കാലി മമ്മൂഞ്ഞ് പോലെ എല്‍.ഡി.എഫിന്റെ നേട്ടങ്ങളൊക്കെ ഇതിന്‍റെ ആള്‍ ഞമ്മളാ എന്ന് പറഞ്ഞു ഞെളിയുന്നതിനോ? നൂറിന കര്‍മമെന്നു പറഞ്ഞു പറ്റിച്ചതിനോ? എന്താണ് സാര്‍ ഉറക്കമൊഴിച്ചിരുന്ന് ചെയ്യുന്നത്? ദയവായി താങ്കള്‍ ഒന്ന് കിടന്നുറങ്ങു സാര്‍. എന്നാല്‍ മനസമാധാനത്തോടെ ഞങ്ങള്‍ക്കും ഉറങ്ങാമല്ലോ.

No comments:

Post a Comment